25/12/2011

ഇസ്ലാമിക്‌ ആസ്ട്രോണമി: ഗവേഷണ പഠനത്തിന് പരിസമാപ്തി




കാപ്പാട്: കെ.കെ.എം. ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥിസംഘടന അല്‍-ഇഹ്‌സാന്റെ ശാസ്ത്രവിഭാഗം ഉപസമിതി ശാസ്ത്രയാന്‍ സംഘടിപ്പിച്ച ആസ്‌ട്രോണമി പഠനം പൂര്‍ത്തിയായി. ഖിബ്‌ല ദിശ, നിസ്‌കാര സമയം എന്നിവയുടെ നിര്‍ണ്ണയമായിരുന്നു പ്രധാന പാഠ്യവിഷയം.

കഴിഞ്ഞ ജൂലൈ മാസത്തില്‍ ആരംഭിച്ച കോഴ്‌സ് ഖിബ്‌ല ദിശ നിര്‍ണ്ണയത്തിലും നിസ്‌ക്കാരസമയനിര്‍ണയത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ അറിവ് നല്‍കുന്നതായിരുന്നു.ആധുനിക ഗോളശാസ്ത്ര സിദ്ധാന്തങ്ങളെയും പുരാതന സിദ്ധാന്തങ്ങളേയും വിശദമായി പഠന വിദേയമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്  ആസ്‌ട്രോളജി പഠനം നവ്യാനുഭവമായി.പുരാതന ശാസ്ത്രജ്ഞന്മാര്‍ അവലംബിച്ചിരുന്ന പഴയ സിദ്ധാന്തത്തെയും ആധുനിക ശാസ്ത്രഞ്ഞര്‍ മുന്നോട്ടുവെക്കുന്ന പുതിയ സിദ്ധാന്തത്തേയും അപഗ്രഥിക്കുന്ന ബഹു:ശൈഖുനാ എം.ടി അബ്ദുള്ള മുസ്ലിയാരുടെ "കുറിപ്പ്" ആധാരമാക്കിയായിരുന്നു അധ്യായനം ആരംഭിച്ചത്.

                ലോകം പരസ്പരം ഒട്ടിച്ചേര്‍ന്ന പതിമൂന്ന് അടുക്കുകളുള്ള ഒരു മഹാ ഗോളമാണ് എന്നതായിരുന്നു പുരാതനസിദ്ധാന്തം . ഇത് പ്രകാരം നിശ്ചലമായ ഭുമിക്ക്ചുറ്റും സൂര്യന്‍ ഭ്രമണം നടത്തുന്നതിനാലാണു രാപ്പകലുകള്‍ ഉണ്ടാകുന്നതെന്നവര്‍ വിശ്വസിച്ചു.എന്നാല്‍ ലോകംമുഴുവന്‍ ഒരുശൂന്യതയാണെന്നും അതില്‍ വിതറപ്പെട്ട നക്ഷത്രങള്‍ കൂട്ടംകൂട്ടമായി സ്ഥിതിചെയ്യുന്നുവെന്നും ആധുനികശാസ്ത്രം സിദ്ധാന്തിക്കുന്നു. ഇത്തരം താരസമൂഹങ്ങളെ ഗ്യാലക്‌സികളെന്നു വിളിക്കുന്നു. ഇത്തരം എണ്ണമറ്റ ഗ്യാലക്‌സികളില്‍ ഭൂമി സ്ഥിതി ചെയ്യുന്നത് സൂര്യന്‍ കേന്ദ്രമായി ചലിച്ച് കൊണ്ടിരിക്കുന്ന ഒരു ഗ്യാലക്‌സി(സൗരയൂഥം)യിലാണ്. സൂര്യനു ചുറ്റും ഭൂമിയടക്കമുള്ള എട്ട് ഗ്രഹങ്ങള്‍ ഭ്രമണം നടത്തുന്നതോടൊപ്പം തന്നെ ഓരോ ഗ്രഹങ്ങളും സ്വന്തം അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
രണ്ട് സിദ്ധാന്തപ്രകാരവും ഭൂമിയും സൂര്യനും തമ്മില്‍ നടക്കുന്ന ഭ്രമണത്തിന്റെ ഭാഗമായി രാപ്പകലുകള്‍ രൂപപ്പെടുന്നു.
       ഗോളശാസ്ത്രത്തില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ മിക്കതും പഴയ സിദ്ധാന്തപ്രകാരമായതിനാലും മുന്‍കാല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും തഫ്‌സീറുകളും അപഗ്രഥനം നടത്താന്‍ ഇത് ആവശ്യമാണെന്നെതിനാലും അവയെ അവലംബിച്ചായിരുന്നു ശാസ്ത്രയാന്റെ ക്ലാസുകള്‍.
നിസ്‌കാര സമയ നിര്‍ണ്ണയം സൂര്യന്റെ ചലനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സൂര്യന്റെ ഉദയാസ്തമാന സ്ഥാനങ്ങളെക്കുറിച്ചും ഭ്രമണ പഥങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ആവശ്യമായിരുന്നു. ഇതിന് പുറമെ ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുള്ള സാങ്കല്‍പിക വൃത്തങ്ങളെ (ദാഇറ) ക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠനം നടത്തി. ഇതിനു വേണ്ട ഉപകരണങ്ങള്‍ എത്തിക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ക്കാഴവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ശാസ്ത്രയാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. പഠനാരംഭത്തില്‍ പുതിയ ശാസ്ത്രീയ വീക്ഷണങ്ങള്‍ വ്യക്തമാക്കുന്ന 'മാനത്തേക്കൊരു കിളിവാതില്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകി. ഇതൊടൊപ്പം ഗോളശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന വ്യത്യസ്ഥമായ ഗണിത സിദ്ധാന്തങ്ങളെയും വിദ്യാര്‍ത്ഥികള്‍ പരിചയപ്പെട്ടു. പത്ത് ആധാരപ്പെടുത്തിയുള്ള സാധാരണ ഗണിത (അഅ്ശാരി,ദശാംശം) ത്തില്‍ നിന്ന് വ്യത്യസ്തമായി അറുപത് അടിസ്ഥാനപ്പെടുത്തിയുള്ള ഗണി്തം (സിത്തീനി) ഏറെ കൗതുകമുണര്‍ത്തുന്നതായിരുന്നു.
      പഠത്തിനിടെ അര്‍ദ്ധവാര്‍ഷിക പരീക്ഷയും അക്കാദമിക് ഫെസ്റ്റും തീര്‍ത്ത വിടവുകള്‍ വിദ്യാര്‍ത്ഥികളുടെ ആവേശം ചോര്‍ത്തിയില്ല. ഇടവേളക്ക് ശേഷം പഠനത്തിന്റെ മര്‍മ്മമായ ഖിബ്‌ല ദിശാ നിര്‍ണ്ണയത്തിലേക്കും നിസ്‌കാര സമയ നിര്‍ണ്ണയത്തിലേക്കും പ്രവേശിച്ച പഠനം പരീക്ഷണ നിരീക്ഷണങ്ങളാല്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ ഏറ്റെടുത്തു.
ഖിബ്‌ല നിര്‍ണ്ണയത്തിന്റെ ആദ്യ പടിയായി പടിഞ്ഞാറ് കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ 'ദാഇറത്തുല്‍ ഹിന്ദ് 'ഉപയോഗപ്പെടുത്തി അക്കാദമി ബില്‍ഡിംഗിന്റെ മുകളില്‍ പ്രത്യേകം സജ്ജീകരിച്ച വൃത്തത്തിന്റെ കേന്ദ്രത്തില്‍ നാട്ടിയ ലംബത്തിന്റെ നിഴല്‍ രാവിലെയും വൈകുന്നേരവും വൃത്ത പരിധിയില്‍ വന്നു പതിക്കുന്ന രണ്ടു ബിന്ദുക്കള്‍ പരസ്പരം ബന്ധിപ്പിച്ചാണ് പടിഞ്ഞാറ് ദിശ കണ്ടെത്തിയത്. ഇതിന് മറ്റു മാര്‍ഗ്ഗങ്ങളും ആശ്രയിക്കാവുന്നതാണ്. രാവിലെ 10:30 നും ഉച്ചതിരിഞ്ഞ് 2:10 നും രണ്ട് വശങ്ങളില്‍ നിഴല്‍പതിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്താല്‍ ആരവങ്ങള്‍ മുഴക്കി.
     ഖിബ്‌ല ദിശ നിര്‍ണ്ണയിക്കാന്‍ ആവശ്യമായ ഓരോ നാടിന്റെയും അര്‍ളും (ലാറ്റിറ്റിയൂഡ്) ത്വൂലും (ലോഞ്ചിറ്റിയൂഡ്) കണ്ടെത്തിയത്, ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെയാണ്. മുന്‍ കാലങ്ങളില്‍ 'റുബ്ഉല്‍ മുജയ്യബ്'ഉപയോഗിച്ച് ഏറെ ശ്രമകരമായി കണ്ടെത്തിയിരുന്ന ഇവ രണ്ടും വളരെ എളുപ്പമായും എന്നാല്‍ ഏറെ കൃത്യമായും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഗൂഗിള്‍ എര്‍ത്ത് വഴിയാണ് കണ്ടെത്തിയത്. മുന്‍കാലങ്ങളില്‍ കൈകണക്കില്‍ കൂട്ടിയും കിഴിച്ചും 'റുബ്ഉല്‍ മുജയ്യബില്‍' നുല് പിടിച്ചും കണ്ടെത്തിയിരുന്ന കണക്കുകള്‍ക്ക് "സൈന്റിഫിക് കാല്‍ക്കുലേറ്റര്‍" ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസവും പഠനത്തിന് പുതുമയും നല്‍കുന്നതായി.
      ഓരോ വിദ്യാര്‍ത്ഥിയും "ഗൂഗിള്‍ എര്‍ത്തില്‍" തങ്ങളുടെ വീടും, വീടിന്റെ "അര്‍ളും ത്വൂലും"(latitude,longitude) കണ്ടെത്തി. ഗൂഗിള്‍ എര്‍ത്തില്‍ മൗസ് പോയിന്റര്‍ മാറ്റുന്നതിനനുസരിച്ച സംഭവിക്കുന്ന നേരിയ വ്യത്യാസങ്ങള്‍ പോലും ക്യത്യമായി കണ്ടെത്താന്‍ സാധിക്കും. ഓരോ നാടിന്റെയും അക്ഷാംഷവും രേഖാംഷവും ഉപയോഗിച്ച് ആ നാടിന്റെ ഖിബ്‌ലയുടെ ഡിഗ്രി വിദഗ്ദമായി കണ്ടെത്തി പ്രായോഗിക തലത്തില്‍ അതു ചെയ്‌തെടുക്കാനും പരിശീലിച്ച വിദ്യാര്‍ത്ഥികള്‍ നട്ടുച്ച വെയിലിലും തളരാത്ത ആവേശത്തോടെ കാമ്പസിന്റെ ബില്‍ഡിംഗിന്റെ മുകളില്‍ ഒത്തുകൂടി. ഇതേ രീതിയില്‍ നിസ്‌കാര സമയ നിര്‍ണ്ണയവും സ്വായത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ ഗോള ശാസ്ത്രത്തില്‍ തുടര്‍ പഠനത്തിന് തല്‍പരരായാണ് പിരിഞ്ഞത്.


പങ്കെടുത്തവര്‍
1-സ്വദഖത്തുല്ലാഹ് ഏറനാട്
2-റാഫി ടി.എ കട്ടിപ്പാറ
3-ശഹാബ് കൊടുവള്ളി
4-അസ്ഹര്‍ മാനിപുരം
5-അസ്‌ലം മുനീര്‍ ഈങ്ങാപ്പുഴ
6-സൗഫീദ് വാഴക്കാട്
7-റാഷിദ് ചോറോട്
8-ഫാഇസ് പൊന്നാനി
9-റിള്‌വാന്‍ മാത്തറ
10-ജംഷാദ് കുറ്റിക്കടവ്
11-റാഫി വി.കെ കാരന്തൂര്‍
12-അബ്ദുല്ലാഹ് കൊടുവള്ളി
13-ഫഹീം എലത്തുര്‍
14-അശ്‌റഫ് കട്ടിപ്പാറ
15-ഹാസില്‍ അത്തോളി
16-ശബീര്‍ കാക്കുനി
17-റാഷിദ് പെരിങ്ങളം
18-സ്വാദിഖ് പള്ളിക്കല്‍ ബസാര്‍



2 comments:

Ayurveda said...

ബ്‌ളോഗ് വളരെ നന്നാവുന്നൂണ്ട്. എല്ലാ വിധ ആശംസകളും...
For abroad jobs, click here

محمد رافع الهدوي said...

ഉയര്ത്തപ്പെട്ടു കൊണ്ടിരിക്കുന്ന വിജ്ഞാന ശാഖകള് വ്യാപിപ്പിക്കട്ടെ

Next previous home

Search This Blog