10/03/2016

പ്രതികരണം


ജുനൈദ് ചൊര്‍ക്കള

പ്രവാചകനിന്ദ: ചരിത്രമറിയാത്തവന്‍ പാഠം പഠിക്കും


പ്രവാചക നിന്ദയുടെ പരമപദം കടന്ന് പ്രസ്താഅവ്യയോഗ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്തിയ മാതൃഭൂമി നഗരം പതിപ്പിലെ ഏതോ കുപ്രസിദ്ധ അജ്ഞാത സാഹിത്യകാരനും ടിയാന്റെ പിന്തുണക്കാരും മനസ്സിലാക്കേണ്ട ശകലം ചരിത്ര ഗുണപാഠങ്ങള്‍ രേഖപ്പെടുത്തുകയാണിവിടെ.
നബി (സ) പ്രവാചകലബ്ധിക്കു ശേഷം അബൂഖുബൈസ് പര്‍വ്വത ശിഖിരത്തില്‍ വെച്ച് ഇസ്ലാം മതപ്രചാരണത്തിന്റെ പരസ്യപ്രഖ്യാപനത്തിന് പ്രാരംഭം കുറിച്ച സന്ദര്‍ഭത്തില്‍ ഏകദൈവവിശ്വാസത്തിന്റെ സുന്ദര സന്ദേശം കേള്‍ക്കേണ്ട മാത്രയില്‍ വൈകാരികമായി പ്രതികരിക്കാന്‍ ആദ്യമായി ധൈര്യം കാണിച്ചത് തങ്ങളുടെ പിതൃവ്യനായ അബൂലഹബായിരുന്നു. നിങ്ങളുടെ കരങ്ങള്‍ നശിച്ചു പോകട്ടെ എന്ന അയാളുടെ ധിക്കാരപരമായ ശകാരവര്‍ഷത്തിനെ വിശുദ്ധ ഖുര്‍ആന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു കൊണ്ട് മസദ് എന്നു പേരുള്ള ഒരദ്ധ്യായം തന്നെ അവതീര്‍ണ്ണമായി (അദ്ധ്യായം. 111) അബൂലഹബും ഭാര്യ ഉമ്മുജമീലയും ശ്വാശതമായ നരകശിക്ഷക്കു പാത്രീഭൂതരാണെന്നായിരുന്നു ഖുര്‍ആനിന്റെ പ്രഖ്യാപനം. ഭാര്യ ഈ വിഷയത്തില്‍ അബൂലഹബിന്റെ പിന്തുണക്കാരിയായിരുന്നു എന്ന് ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കുക. ഈ അദ്ധ്യായം അവതീര്‍ണ്ണമായതറിഞ്ഞ് നബി (സ)യെ വധിക്കാന്‍ പുറപ്പെട്ടിരുന്നു അവള്‍. എന്നാല്‍ നബി(സ) യുടെ കൂടെയിരുന്നിരുന്ന അബൂബക്കര്‍ സിദ്ദീഖ് (റ) വിനെ കണ്ട അവളുടെ അതേ കണ്ണുകള്‍ക്ക് നബി (സ) യെ കാണാനുള്ള കാഴ്ച ശക്തി അല്ലാഹു തആല നല്‍കിയില്ല.
പരലോകശിക്ഷക്കു പുറമെ ഇഹലോകത്തും കഠിനമായ നിന്ദ്യതയായിരുന്നു പ്രവാചക നിന്ദയുടെ പരിണിതിയെന്നോണം അബൂലഹബിന് അനുഭവിക്കേണ്ടി വന്നത്. ഇസ്ലാം മതത്തിന്റെ നിര്‍ണായക ഘട്ടമായിരുന്ന ബദ് ര്‍ യുദ്ധാനന്തരം അയാള്‍ക്ക് അദസ് എന്ന ഒരു മാറാവ്യാധി പിടിപെടുകയായിരുന്നു. മരണാസന്നരോഗിയായ അയാളെ ദുര്‍ഗന്ധം സഹിക്കവയ്യാതെ കൂട്ടുകുടുംബങ്ങളും ബന്ധുമിത്രാതികളും ഒരു നായയുടെ വില പോലും നല്‍കാതെ ആട്ടിത്തൊഴിക്കുകയും മരണാനന്തരം ഒരു കുഴിയിലേക്ക്  വടിക്കഷണം കൊണ്ട് ഉരുട്ടിത്തള്ളി വിട്ട് ദൂരെ നിന്നും കല്ലെറിഞ്ഞ് കുഴി മൂടുകയാണുണ്ടായത്. ( തഫ്‌സീറു റൂഹുല്‍ മആനി: അദ്ധ്യായം111).
കുലീനമായ ആഭിജാത്യനും വ്യക്തിപരമായ അന്തസ്സും കൊണ്ട് സര്‍വ്വാദരണീയനായ ഖുറൈശീ പ്രമുഖന് ഇങ്ങനെയൊരു ഗതികേടു വന്നതിന്റെ പിന്നില്‍ തബ്ബന്‍ ലക യാ മുഹമ്മദ് ( മുഹമ്മദ് നിന്റെ കരങ്ങള്‍ നശിക്കട്ടെ ) എന്ന വാക്കുകളായിരുന്നു എന്ന് ഗൗരവതരമായി വായിച്ചറിയേണ്ട ചരിത്രസത്യമാണ്. എന്നാല്‍ നബി (സ) യുടെ ജന്മവാര്‍ത്തയറിഞ്ഞപ്പോള്‍ തന്റെ അടിമസ്ത്രീയായ സുവൈബതുല്‍ അസ്ലമിയ്യയെ മോചിപ്പിച്ച് കൊണ്ട് സര്‍വ്വലോക സന്തോഷത്തില്‍ പങ്കു ചേര്‍ന്നതു കാരണമായി ഇതേ അബൂലഹബിന് നരകത്തില്‍ നിന്നും ഒരിറ്റു ദാഗജലത്തിനായി അലമുറയിടുന്ന ദാരുണമായ സാഹചര്യത്തില്‍ എല്ലാ തിങ്കളാഴ്ചയും തന്റെ വിരലുകള്‍ക്കിടയിലൂടെ തെളിനീര്‍ ലഭിക്കുമെന്നാണ് പ്രമാണം. ഇതില്‍ ഏതു വേണമെന്ന ആലോചന അഹംഭാവികളായ അഭിനവ എഴുത്തുകാരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
ഇനി പ്രവാചക നിന്ദയുടെ തിക്തഫലങ്ങള്‍ രുചിച്ചറിഞ്ഞ മറ്റൊരു ഖുറൈശിയെ പരിചയപ്പെടാം. വലീദുബ്‌നു മുഗീറ എന്നാണ് പേര്. ' രണ്ടാലൊരു ഗോത്രത്തില്‍  (ബനൂ സഖീഫ്, ഖുറൈശി) പെട്ട സമ്പന്നരും സമര്‍ത്ഥരുമായ രണ്ടാലൊരു വ്യക്തിയെ ( ഉര്‍വതുബ്‌നു മസ്ഊദ്, വലീദുബ്‌നുല്‍ മുഗീറ) അനാഥനും ദരിദ്രനുമായ മുഹമ്മദ് (സ) ക്കു പകരം പ്രവാചക ദൗത്യം ഏല്‍പ്പിക്കാമായിരുന്നില്ലേ എന്ന് ഇസ്ലാമികന്റെ ശത്രുക്കളെക്കൊണ്ട് ചോദിപ്പിക്കാന്‍ മാത്രം വ്യക്തിപ്രഭാവമുള്ള വലീദിന് ഇസ്ലാമിന്റെ സൗന്ദര്യവും ഖുര്‍ആനിന്റെ മാസ്മരികതയും നബി (സ)യുടെ സത്യസന്ധതയും നേരിട്ട് ബോധ്യപ്പെട്ടതായിരുന്നു. എന്നിട്ടും ഇസ്ലാമാശ്ലേഷിക്കുന്നതിനോടുള്ള മനസ്സിന്റെ അടിത്തട്ടിലെ അഭിനിവേഷം പ്രയോജനപ്രദമാവാതിരിക്കാന്‍ കാരണം പണത്തിന്റെ പളപളപ്പും പദവിയുടെ പത്രാസും അയാളുടെ മനസ്സില്‍ അതിജയിച്ചു എന്നതായിരുന്നു. ഹജ്ജ് കാലത്ത് മക്കയിലേക്കൊഴുകുന്ന ഭക്തജനങ്ങളെയൊന്നടങ്കം ഖുര്‍ആനിന്റെ ദൈവികശക്തി കൊണ്ട് ആകര്‍ഷിച്ചേക്കുമോ എന്ന ഭീതിയെ തരണം ചെയ്യാന്‍ മക്കയിലെ ശത്രുകിങ്കരന്മാരുടെ തട്ടകമായിരുന്ന ദാറുന്നദ് വയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഒരു കൂടിക്കാഴ്ച നടന്നു. അനുയായികള്‍ കവി, മാരണക്കാരന്‍, ജോത്സ്യന്‍ തുടങ്ങിയ വിവിധങ്ങളായ അദ്ധ്യാരോപണങ്ങള്‍ മുഹമ്മദ് (സ) ക്കെതിരെ ഉന്നയിക്കാമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഇവയൊന്നും അന്യദേശക്കാരെ പറഞ്ഞു ബോധ്യപ്പെടുത്തക്കവിധം അനുചിതമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷവും ഈ സത്യത്തിലുറച്ചു നില്‍ക്കുന്നതില്‍ നിന്നും വലീദിനെ പിന്തിരിപ്പിച്ചത് തന്റെ ഈഗോ മെന്റാലിറ്റി മാത്രമായിരുന്നു. ഒടുവിലവന്‍ ഉറപ്പിച്ചു പറഞ്ഞു' ഖുര്‍ആന്‍ മാരണമാണ്, നബി (സ) മാരണക്കാരനും.' ഇതോടെ വേനല്‍ ശൈത്യ ഭേദമന്യെ ഫലസമ്പുഷ്ടവും സമ്പല്‍ സമൃദ്ധവുമായ വലീദിന്റെ പൂന്താനം ഫലശൂന്യമായി മാറി. തനിക്കുണ്ടായിരുന്ന പത്ത് സന്താനങ്ങളില്‍ ഹിശാം, ഖാലിദ്, വലീദ് എന്നീ മുസ്ലിംകളൊഴിച്ച് മറ്റുള്ളവരെല്ലാം ചത്തൊടുങ്ങി. സമ്പത്തും സന്താനങ്ങളും നഷ്ടപ്പെട്ടതോടും അന്തസ്സും ആഭിജാത്യവും ആളുകള്‍ക്കിടയിലെ സ്ഥാനമാനങ്ങളും ഇല്ലാതെയായി. കൂടാതെ ഖുര്‍ആന്‍ പ്രഖ്യാപിച്ചു. അവനെ സഊദ് മല ( കയറാനും ഇറങ്ങാനും എഴുപതു വര്‍ഷങ്ങളെടുക്കുന്ന ഒരു തീമല) ആവര്‍ത്തിച്ച് കയറ്റിയിറക്കുകയും സഖര്‍ എന്നു പേരുള്ള നരഗാഗ്നിയില്‍ കടത്തുകയും ചെയ്യും. ( അദ്ധ്യായം മുദ്ദസിര്‍). പ്രവാചക നിന്ദക്കു വേണ്ടി മാത്രം കച്ച കെട്ടിയിറങ്ങിയവരുടെ കാര്യം സ്വയം  ഒന്നു മനസ്സിരുത്തിച്ചിന്തിക്കുക. അല്ലാഹുവിന്റെ ഇഷ്ടദാസരില്‍ അത്യുല്‍കൃഷ്ടരായ മുഹമ്മദ് (സ) യെ നോവിച്ചാല്‍ അത് അല്ലാഹുവിനെ തന്നെ നോവിക്കുന്നതിന് തുല്യമാണ്. ഇതിനാല്‍ ഇക്കാരണത്താലുള്ള ദൈവകോപവും ശിക്ഷയും ഭയപ്പെടേണ്ടതുമാണ്. മേലുദ്ധൃത ചരിത്രങ്ങള്‍ നല്‍കുന്ന പാഠവും ഇതു തന്നെയാണ്. ചരിത്രം പഠിക്കാത്തവനെ ചരിത്രം തന്നെ പാഠം പഠിപ്പിക്കുമെന്നാണല്ലോ.?

ഒരു സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതിലൂടെ ജീവിതാന്ദം കണ്ടെത്തുന്ന ഇത്തരം സാഡിസ്റ്റു മനോഗതിക്കാരാണ് മതേതരഭാരതത്തിന്റെ വിശിഷ്യ പ്രബുദ്ധകേരളത്തിന്റെ കാന്‍സര്‍ എന്നു വേണം പറയാന്‍. വര്‍ഗ്ഗീയ ലഹളകള്‍ക്കും പരസ്പര സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും ബീദാവാപം നല്‍കുന്നത് ഇത്തരക്കാരുടെ വിഷലിപ്തമായ കുരുട്ടുബുദ്ധികള്‍ മാത്രമാണ്. വിവാദങ്ങള്‍ മാധ്യമപ്രസിദ്ധിക്ക് നിറപ്പകിട്ടു നല്‍കുമെന്ന് കണക്കു കൂട്ടി അതിന്റെ ദൂരവ്യാപകമായ ദൂഷ്യഫലങ്ങളെ തൃണവല്‍ഗണിക്കുന്ന പ്രവണത ഒരു നിര്‍മാണാത്മക സമൂഹത്തിന് ഭൂഷണമാണോ. വികാരങ്ങളെ ഇളക്കി മറിക്കുന്ന രീതിയിലുള്ള വര്‍ഗ്ഗീയ ശ്രമങ്ങള്‍ തുടര്‍ന്നുണ്ടാകുന്ന ശകലം കൈയ്യാങ്കളികളുടെ മറവില്‍ നിഷ്പ്രഭമാവുകയും മുസ്ലിം തീവ്രവാദമെന്ന് ലോകം ഓമനപ്പേരിട്ടു വിളിക്കുന്ന നിഗൂഝവജ്ഞനയുടെ കണക്കു പുസ്തകത്തിലേക്ക് പുതിയൊരദ്ധ്യാം തുന്നിച്ചേര്‍ക്കുകയുമാണ് പൊതുവെ ഇത്തരം അജണ്ടകള്‍ക്കു പിന്നിലെ പ്രഖ്യാപിത ലക്ഷ്യമെന്ന് എല്ലാവരും തിരിച്ചറിയേണ്ടതാണ.്
 

No comments:

Next previous home

Search This Blog